Loan and repayment track record

വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ലോണില്‍ സര്‍വകാല റെക്കോര്‍ഡ്

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആദ്യ വര്‍ഷം ചരിത്രത്തിലെ ഏറ്റവും കൂടിയ വാര്‍ഷിക വായ്പ വിതരണം 165.05 കോടി രൂപ, 11866 പേര്‍ക്ക് നല്‍കിക്കൊണ്ട് വനിതാ വികസന കോര്‍പറേഷന്‍ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. വായ്പാ വിതരണത്തിലും തിരിച്ചടവിലും റെക്കോര്‍ഡ് നേട്ടമാണ് സംഭവിച്ചത്. വനിതാ വികസന കോര്‍പറേഷന്‍ മെഗാ സംരംഭക കൂട്ടായ്മയും വായ്പാ വിതരണവും നടത്തി വായ്പാ വിതരണത്തിലും തിരിച്ചടവിലും റെക്കോര്‍ഡിട്ടു.

ആദ്യ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വനിത വികസന കോര്‍പറേഷന്‍ മുഖേന 2600 ഓളം വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വായ്പാ ധന സഹായം നല്‍കണമെന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വായ്പകളിലൂടെ 7000 ഓളം വനിതകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിവര്‍ഷം ശരാശരി 30,000 വനിതകള്‍ക്ക് പ്രയോജനം ലഭിച്ചു വരുന്നു.

ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ വനിതകളിലേക്ക് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. 12 ജില്ലകളില്‍ ജില്ലാ ഓഫീസുകളും, രണ്ടിടത്ത് ഉപജില്ലാ ഓഫീസുകളും തുറന്നു. പ്രവാസി വനിതകള്‍ക്ക് വേണ്ടി നോര്‍ക്ക വനിതാ മിത്ര എന്ന പേരില്‍, 3% പലിശയിളവും 20% വരെ മൂലധന ഇളവുമുള്ള വായ്പ പദ്ധതി നോര്‍കയുടെ സഹകരണത്തോടെ തുടക്കമിട്ടു.

നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ ഹോസ്റ്റലുകളും വണ്‍ ഡേ ഹോമുകളും കോര്‍പറേഷന്‍ നടപ്പിലാക്കി വരുന്നു. ഇതോടൊപ്പം അവരുടെ യാത്ര സുഗമമാക്കാന്‍ വനിതകളുടെ ടാക്‌സിയും ലഭ്യമാക്കും. കോവിഡ് മരണം മൂലം ഗൃഹ നാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ മരിച്ച കുടുംബങ്ങള്‍ക്ക് വേണ്ടി ഇളവുകളുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്ക് തുടക്കമിട്ടു. അത്യാധുനിക സൗകര്യങ്ങളോടെ മാതൃക വനിതാ ഹോസ്റ്റല്‍ വനിത മിത്രകേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സ്വകാര്യ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കോര്‍പറേഷന്‍ 30 വര്‍ഷത്തെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വന്തം ആസ്ഥാന ഓഫീസ് തുറന്നു.

തൊഴിലിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് വനിത വികസന കോര്‍പറേഷന്‍ റീ സ്‌കില്ലിംഗ് പ്രോഗ്രാമും സംഘടിപ്പിച്ച് വരുന്നു. നഴ്‌സുമാര്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരം ലഭിക്കുന്നതിന് അനുബന്ധ കോഴ്‌സുകളും ലഭ്യമാക്കുന്നു. സ്ത്രീ സുരക്ഷ മുന്‍ നിര്‍ത്തി മിത്ര 181 ഹെല്‍പ്പ് ലൈന്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. പോലീസ് സ്റ്റേഷനിലെത്താതെ ഈ ഹെല്‍പ് ലൈന്‍വഴി വനിതകള്‍ക്ക് പോലീസ് സഹായവും നിയമ സഹായവും ഉറപ്പ് വരുത്തി.