a model for palliative care

സാന്ത്വന പരിചരണത്തിൽ മാതൃകയായി ‘ഞാനുമുണ്ട് പരിചരണത്തിന്’

സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’

ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം

പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നു. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികൾക്ക് വേണ്ടി അവരാൽ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സർക്കാർ പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികൾ നടന്നു വരുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആർദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങൾ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യും.

സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരിൽ ഒരു ക്യാമ്പയിനും സർക്കാർ ആരംഭിക്കുന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുള്ള ആർക്കും സന്നദ്ധ സേന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ/എൻ.ജി.ഒ/സി.ബി.ഒ മേഖലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ പിന്തുണയോടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയർ പരിശീലനം നൽകും. പരിശീലനത്തിന് ശേഷം വോളണ്ടിയർമാർക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുന്നതാണ്.

സർക്കാർ മേഖലയിൽ എല്ലാ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെട്ട 1141 പ്രാഥമിക പാലിയേറ്റീവ് കെയർ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആരോഗ്യവകുപ്പിന് കീഴിൽ പ്രധാന ആശുപത്രികളിൽ 113 സെക്കന്ററി ലെവൽ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കൽ കോളേജുകളിലും ആർ.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളുണ്ട്. ഇതുകൂടാതെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ 44 സെക്കന്ററി ലെവൽ യൂണിറ്റുകളും ഹോമിയോ വകുപ്പിന് കീഴിൽ 18 സെക്കന്ററി യൂണിറ്റുകളുമുണ്ട്. എൻ.ജി.ഒ/സി.ബി.ഒ മേഖലയിൽ 500-ലധികം യൂണിറ്റുകൾ വീടുകളിലെത്തി മെഡിക്കൽ കെയറും, നഴ്‌സിംഗ് പരിചരണവും നൽകുന്നുണ്ട്. കേരളത്തിലുടനീളം പാലിയേറ്റീവ് കെയർ രോഗികൾക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുന്ന നിരവധി ചാരിറ്റി, സോഷ്യൽ ഓർഗനൈസേഷനുകളുമുണ്ട്.

വാരാചരണത്തിന്റെ ഭാഗമായി ജനുവരി 15 മുതൽ ജനുവരി 21 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രോഗികളുടെയും ബന്ധുക്കളുടെയും ഒത്തുചേരൽ, ബോധവൽക്കരണ ക്ലാസുകൾ, സന്നദ്ധ പരിശീലന പരിപാടികൾ, കുടുംബശ്രീ സ്പെഷ്യൽ അയൽക്കൂട്ടം എന്നിവ സംഘടിപ്പിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികളും പ്രത്യേക അസംബ്ലിയും സംഘടിപ്പിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ എല്ലാ ജീവനക്കാർക്കും (ബാച്ചുകളായി) ഒരു മണിക്കൂർ ബോധവൽക്കരണം നൽകും. കെയർ ഹോമുകളിൽ/ഡേ കെയർ സെന്ററുകളിൽ സാംസ്‌കാരിക പരിപാടികൾ, വാർഡ് തല വോളണ്ടിയർ ടീം രൂപീകരണവും കിടപ്പ് രോഗികളെ സന്നദ്ധ പ്രവർത്തകരുമായി ബന്ധിപ്പിക്കലും, കിടപ്പ് രോഗികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കൽ, രോഗികൾക്കുള്ള വൊക്കേഷണൽ റീഹാബിലിറ്റേഷൻ പരിശീലനം, മെഡിക്കൽ, നഴ്സിംഗ് സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നു.