സംസ്ഥാനത്തെ അപൂർവ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകും
കോഴിക്കോട് ഈ വർഷം അപൂർവ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും
സംസ്ഥാനത്ത് അപൂർവ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗങ്ങൾ പ്രതിരോധിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വർഷം അപൂർവ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തി വരുന്നത്. നിലവിൽ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകി വരുന്നതിൽ 90 ശതമാനത്തിൽ കൂടുതൽ സർവൈവൽ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി. മസ്‌കറ്റ് ഹോട്ടലിൽ നടന്ന അപൂർവ രോഗ ചികിത്സാ വിദഗ്ധരുടെ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അപൂർവ രോഗ പരിചരണ മേഖലയിൽ പുത്തൻ ചുവടുവയ്പ്പാണ് കേരളം നടത്തുന്നത്. 2024 ഫെബ്രുവരി മാസമാണ് അപൂർവ രോഗങ്ങൾക്കായി സംസ്ഥാന സർക്കാർ കെയർ പദ്ധതി ആരംഭിച്ചത്. 2024ലാണ് എസ്.എ.ടി. ആശുപത്രിയിൽ അപൂർവ രോഗങ്ങൾക്കുള്ള എൻസൈം റീപ്ലൈസ്‌മെന്റ് തെറാപ്പി ആരംഭിച്ചത്. ഇപ്പോൾ 106 രോഗികൾക്ക് വിലയേറിയ ചികിത്സ നൽകി വരുന്നു. ശലഭം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ വൈകല്യങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ജന്മനായുള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 7916 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. എസ്എടി ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസാക്കി.
ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യ വികസനം, ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥത, നവോത്ഥാന മുന്നേറ്റം എന്നിവ കാരണം ആരോഗ്യ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാരടക്കം ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, പീഡിയാട്രീഷ്യൻമാർ എന്നിവർക്ക് വേണ്ടിയാണ് ഏകദിന ശിൽപശാല നടത്തിയത്.