Let Srinanda laugh

ശ്രീനന്ദ ചിരിയ്ക്കട്ടെ, വിടര്‍ന്ന കണ്ണുകളോടെ

പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ. എം . ശ്രീനന്ദയുടെ അച്ഛന്‍ സുരേഷ്. നാല് വയസ് മുതല്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗിയാണ് ഈ കുട്ടി. ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620ന് മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27ലേക്കും എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പോഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്‌റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും. ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും.

അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് സ്‌കൂളിലെത്തും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും. പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോള്‍ ഷുഗര്‍ ലെവല്‍ കൂടാന്‍ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതിനാല്‍ മാതാപിതാക്കള്‍ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ സുരേഷ് അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുന്നു. കുട്ടിയുടെ അമ്മയാണങ്കില്‍ സദാ നേരം കുട്ടിയെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം. നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം. ചികിത്സാചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണത്രെ. അതിന് 7 ലക്ഷം രൂപവരും. മാത്രമല്ല അതിന്റെ മെയ്ന്റനന്‍സ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

ശ്രീനന്ദക്ക് വേണ്ട ഇന്‍സുലിനും അനുബന്ധ മരുന്നുകളും ആരോഗ്യ വകുപ്പ് ആവശ്യാനുസരണം ലഭ്യമാക്കും. അത് തൃശൂരില്‍ പോയി വാങ്ങാതെ പാലക്കാട് നിന്ന് തന്നെ ലഭിക്കും. മരുന്ന് എപ്പോള്‍ തീര്‍ന്നാലും, എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ നഴ്‌സിനെ വിളിക്കാം. കുട്ടിയുടെ സ്‌കൂളില്‍ അധ്യാപകര്‍ക്ക് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത്, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് (ഇന്‍സുലിന്‍ പമ്പാണങ്കില്‍ അത്) കുട്ടിക്ക് ലഭ്യമാക്കും.