Steps taken to strengthen security in medical college

ഐസിയുവിലുള്ള രോഗിയ്ക്ക് ഒരു ബൈസ്റ്റാന്റർ മാത്രം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കും. ആശുപത്രി സന്ദർശന സമയം വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്നതാണ്. കൂടാതെ അലാം സംവിധാനവും നാടപ്പിലാക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഭവത്തെ തുടർന്ന് ആണ് തീരുമാനം. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാൻ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗൽ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടൻ തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കും . എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പോലീസിന്റെ സഹായത്തോടെ മോക് ഡ്രിൽ സംഘടിപ്പിക്കും.