Mission Indradhanush Campaign 5.0 is another important campaign in the state

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിൻ

സംസ്ഥാനത്ത് മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 എന്ന വാക്‌സിൻ ക്യാമ്പയിൻ ആരംഭിച്ചു. ഏതെങ്കിലും കാരണത്താൽ വാക്‌സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുവാനും കോവിഡ് മഹാമാരി മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉണ്ടായിട്ടുള കുറവ് നികത്തുവാനുമായാണ് ഈ വർഷം മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പിലാക്കുന്നത്. കുട്ടികളും ഗർഭിണികളും പൂർണമായി വാക്‌സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നു.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ആഗസ്റ്റ് 7 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മുന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പിലാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നുണ്ട്.

പ്രായാനുസൃതമായ ഡോസുകൾ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആർ 1, എം.ആർ.2, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം എടുക്കുവാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ വാക്‌സിൻ ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിൻ നൽകുന്നത്.

സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതൽ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്‌സിൻ നൽകുന്നതിനായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷൻ നൽകുന്നതാണ്. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള ദുർഘട സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായ ത്തോടെ വാക്‌സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 10,086 സെഷനുകൾ പ്ലാൻ ചെയ്തിട്ടുളളതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എൻമാരാണ് വാക്‌സിൻ നൽകുന്നത്.

ഡോക്ടർമാർ ഉൾപ്പെടെയുളള ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് സംസ്ഥാനതലത്തിലും ജില്ലാസ്ഥാപന തലങ്ങളിലും പരിശീലനം നൽകിയിട്ടു ണ്ട്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ വാക്‌സിനുകളും മറ്റ് സാമഗ്രികളും ജില്ലകളിൽ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും വാക്‌സിൻ എടുക്കുന്നവരുടെ വിവര ങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ്.

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതലത്തിൽ ആഗസ്റ്റ് 7ന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരംഭിക്കും.