ബാലാവകാശ കമ്മിഷന്റെ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി
കേരള സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദ്വിദിന ശില്പശാലയായ ചിൽഡ്രൻസ് കോൺക്ലേവിന് തുടക്കമായി. വെള്ളയമ്പലത്തെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ കമ്മിഷൻ അംഗം കെ.കെ.ഷാജു സ്വാഗതമാശംസിച്ചു. കർണാടക ബാലാവകാശ കമ്മിഷനിലെ ശരിധർ കോസംബേ, തിപ്പസ്വാമി, വെങ്കിടേഷ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി കോൺക്ലേവിൽ പങ്കെടുത്തു.
ഓരോ ജില്ലയിലെയും ട്രൈബൽ-തീരദേശ-ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും അഞ്ച് കുട്ടികൾ വീതമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. വിദ്യാഭ്യാസ അവകാശവും ഇന്ത്യൻ ഭരണഘടനയും, ശുചിത്വവും പരിസ്ഥിതി സംരക്ഷണവും, ദുരന്ത നിവാരണവും പാഠ്യപദ്ധതിയും, ജീവിതത്തിന്റെ എ പ്ലസ്, കുട്ടികളുടെ സുരക്ഷ-സംരക്ഷണാവകാശങ്ങൾ എന്നീ വിഷയങ്ങളിൽ ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ, ഡോ. ജി.എസ്. പ്രദീപ്, കെ.കെ.സുബൈർ, ഡോ. കെ.ജി. താര എന്നിവർ കുട്ടികളുമായി സംവദിച്ചു. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, ബി.മോഹൻ കുമാർ, സുനന്ദ എൻ, സിസിലി ജോസഫ്, ജലജമോൾ റ്റി.സി. എന്നിവർ ചർച്ചകളിൽ മോഡറേറ്റർമാരായി. കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനുള്ള സവിശേഷ വേദിയായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. പ്രത്യേക വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പാനൽ ചർച്ചകൾ, ആശയ ശേഖരണം, ഓപ്പൺ ഫോറം തുടങ്ങിയവ ദ്വിദിന കോൺക്ലേവിന്റെ ഭാഗമാകും. അതിലൂടെ നയരൂപീകരണത്തിൽ കുട്ടികളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് കമ്മിഷന്റെ ലക്ഷ്യം.