44 new children undergo immediate cochlear implantation surgery

പുതുതായി 44 കുട്ടികൾക്ക് ഉടൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ

ശ്രുതിതരംഗം പദ്ധതി പ്രകാരം കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനുള്ള അംഗീകാരം നൽകി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ഏകോപനത്തോടെ ഇവർക്കുള്ള ശസ്ത്രക്രിയ ഉടൻ നടത്തുന്നതാണ്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കുവാൻ എസ്.എച്ച്.എ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി കുട്ടികൾക്ക് പരിരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

കോക്ലിയർ ഇപ്ലാന്റേഷൻ സർജറിയ്ക്കും തുടർ ചികിത്സയ്ക്കുമായി കൂടുതൽ ആശുപത്രികളെ എംപാൻ ചെയ്യാനാണ് എസ്.എച്ച്.എ. ശ്രമിക്കുന്നത്. ഇംപ്ലാന്റ് ലഭ്യമാക്കാനായി കെ.എം.എസ്.സി.എൽ. വഴി ടെൻഡർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർജറി ആവശ്യമുള്ള കേസുകളിൽ ഇംപ്ലാന്റ് ആശുപത്രികൾക്ക് ലഭ്യമാക്കുവാൻ കെ.എസ്.എസ്.എമ്മുമായി കരാർ നിലവിലുള്ള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള അപേക്ഷകളും ആയവയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിച്ചിട്ടുള്ള ഫണ്ടും എസ്.എച്ച്.എ.യ്ക്ക് കൈമാറുന്നതിന് വേണ്ടിയുള്ള കത്ത് ആഗസ്റ്റ് രണ്ടിന് കെ.എസ്.എസ്.എമ്മിന് നൽകിയിട്ടുണ്ട്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് എസ്.എച്ച്.എ.യിലേക്ക് ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതാണ്.

അടിയന്തരമായി കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷന് 59,47,500 രൂപ എസ്.എച്ച്.എ. സാമൂഹ്യ സുരക്ഷാ മിഷന് നൽകിയിരുന്നു. ഈ കുട്ടികൾക്കാവശ്യമായ കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴി തന്നെ നടത്താനാകും. ഇതുകൂടാതെയാണ് എസ്.എച്ച്.എ. തുടർനടപടികൾ സ്വീകരിച്ചു വരുന്നത്.