എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വാർഡുകൾ

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേകം വാർഡുകൾ സജ്ജമാക്കി. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ആശുപത്രികളിൽ അധിക സൗകര്യമൊരുക്കും. എല്ലാ മെഡിക്കൽ കോളേജുകളും പ്രത്യേക യോഗം ചേർന്ന് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിട്ടുണ്ട്. അവശ്യ മരുന്നുകളുടെ ലഭ്യതയും ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് ജില്ലകളുടെ അവലോകനം നടത്തി. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും സജ്ജമായിരിക്കാൻ നിർദേശം നൽകി. അനാവശ്യമായി ജീവനക്കാർ ഈ സമയത്ത് ലീവെടുക്കുന്നത് ഒഴിവാക്കണം. ക്യാമ്പുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കണം. മറ്റ് ഗുരുതര രോഗമുള്ളവരേയും കുട്ടികളേയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും അത്യാവശ്യ പ്രതിരോധ സാമഗ്രികളും മരുന്നുകളും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിനും ഉറപ്പ് വരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തണമെന്നും നിർദേശം നൽകി.
മലിന ജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. ഈ കാലയളവിൽ പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണം. പ്രഥമശുശ്രൂഷയ്ക്ക് ശേഷം അടിയന്തരമായി വൈദ്യ സഹായം തേടേണ്ടതാണ്. ആശുപത്രികൾ ആന്റിവെനം കരുതിയിരിക്കണം. പകർച്ചവ്യാധി തടയുന്നതിന് കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. ആഹാരം തുറന്ന് വയ്ക്കരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിനും പ്രാധാന്യം നൽകണം.