നഗരങ്ങളിലെ പ്രാഥമികാരോഗ്യ പരിചരണം ഉറപ്പാക്കാൻ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

നഗരങ്ങളിലുള്ളവർക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പ് വരുത്തുന്നതിന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ‍ജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാ​ഗമായി പ്രവർത്തനം തുടങ്ങുന്നത്. ഇതിൽ 194 ആരോ​ഗ്യകേന്ദ്രങ്ങൾ പ്രവർത്തന സജ്ജമായി. സംസ്ഥാനത്ത് നിലവിൽ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ മൂന്നു വീതവും മറ്റ് പ്രദേശങ്ങളിൽ രണ്ട് വീതവും 93 നഗരങ്ങളിലാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങുന്നത്.

അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുണ്ട്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും അതാത് പ്രദേശത്തെ ആരോഗ്യ അനുബന്ധ വിഷയങ്ങളിൽ ഇടപെടുകയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിൽ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. പകർച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും.