Action to prevent loss of medical benefits due to problems in the national portal

ദേശീയ പോർട്ടലിലെ പ്രശ്‌നങ്ങൾ ചികിത്സാ ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാൻ നടപടി

കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നിർദേശം നൽകി. ആശുപത്രികൾ രോഗികളുടെ കാസപ് പദ്ധതിയിൽ ഉൾപ്പെടുത്താനുളള യോഗ്യത ഉറപ്പുവരുത്തുകയും, അതാത് ജില്ലാ കോർഡിനേറ്റർമാരുടെ അപ്രൂവൽ എടുത്തിനുശേഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകേണ്ടതുമാണ്. രോഗികൾക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കുവാൻ ആശുപത്രികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും നിർദേശം നൽകി.

ആശുപത്രികൾ അതാത് ജില്ലാ കോർഡിനേറ്റർമാരിൽ നിന്നും ചികിത്സ ആനുകൂല്യത്തിനുളള അപ്രൂവൽ ഇ-മെയിൽ വഴി എടുക്കേണ്ടതും, പോർട്ടലിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്. പോർട്ടലിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹരിക്കുവാൻ ശ്രമിക്കുന്നതാണെന്ന് എസ്.എച്ച്.എ. അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ കാസ്പ് പദ്ധതി നടപ്പിലാക്കുന്നത് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഐ.ടി സിസ്റ്റം ഉപയോഗിച്ചാണ്. 14.09.2023 ന് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ ഐ.ടി സിസ്റ്റത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗുണഭോക്താവിന് കാർഡ് നൽകുന്നതിനായി ഉപയോഗിച്ചിരുന്ന ബിഐഎസ് എന്ന പോർട്ടലിന്റെ പുതുക്കിയ പതിപ്പാണ് 14.09.2023ന് നിലവിൽ വന്നത്. ഈ പോർട്ടലിൽ കേരളത്തിലെ മുഴുവൻ ഗുണഭോക്താക്കളുടെയും വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. നിലവിൽ സ്റ്റേറ്റ് നടത്തുന്ന പദ്ധതികളായ കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യ കിരണം തുടങ്ങി പദ്ധതികൾ ഈ പോർട്ടിലേക്ക് അപ്ഡേറ്റ് ആയിട്ടില്ല. ഇതു കൂടാതെ ഗുണഭോക്തവിന്റെ കാർഡ് പുതുക്കുന്ന രീതിയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.