Kozhikode survived Nipah completely

കോഴിക്കോട് നിപ ബാധയെ പൂർണമായും അതിജീവിച്ചു

വയനാട് സെപ്റ്റംബറിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം: ആശങ്ക വേണ്ട അവബോധം വളരെ പ്രധാനം

കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചു. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം നാളെ പൂർത്തിയാക്കുകയാണ്. ഈ വ്യാപനത്തിൽ ആകെ 6 പേർ പോസിറ്റീവായി. അതിൽ 2 പേരാണ് മരണമടഞ്ഞത്. നെഗറ്റീവായവർ ആശുപത്രി വിട്ട ശേഷമുള്ള ഐസൊലേഷൻ കാലാവധിയും പൂർത്തിയായിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ 70 മുതൽ 90 ശതമാനം മരണനിരക്കുള്ള പകർച്ച വ്യാധിയാണ് നിപ. എന്നാൽ മരണനിരക്ക് 33.33 ശതമാനത്തിൽ നിർത്തുന്നതിന് കോഴിക്കോട് സാധിച്ചു. മാത്രമല്ല സമ്പർക്കപ്പട്ടികയിലുള്ളയാൾ തന്നെ പോസിറ്റീവ് ആയെന്ന് കണ്ടെത്താൻ സാധിച്ചത് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വളരെ കൃത്യമായി നടന്നു എന്നതിന്റെ തെളിവ് കൂടിയായിട്ടാണ് ആരോഗ്യ വകുപ്പ് കാണുന്നത്. 1186 സാമ്പിളുകൾ പരിശോധിച്ചു. 1288 പേരായിരുന്നു സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നത്. അവരുടെ ഐസൊലേഷനും അതാത് ഘട്ടങ്ങളിൽ പൂർത്തിയായിരുന്നു. 53,708 വീടുകൾ സന്ദർശിച്ചിരുന്നു. 118 പേരെയാണ് കിടത്തി ചികിത്സിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 107 പേർ ചികിത്സ തേടിയിരുന്നു.

ആദ്യം തന്നെ നിപയാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചു. വളരെ കൃത്യമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായാണ് ഈ പകർച്ചവ്യാധിയെ പൂർണമായും പ്രതിരോധിക്കാൻ സാധിച്ചത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ആദ്യത്തെ മരണം ഉണ്ടായ രോഗിയുടെ കേസ്ഷീറ്റിൽ ന്യുമോണിയ ആണെന്നാണ് പറഞ്ഞിരുന്നത്. ആ രീതിയിൽ അടയാളപ്പെടുത്താത്തതിനാൽ സ്വാഭാവികമായും മറ്റ് സംശയങ്ങൾ ഇല്ലായിരുന്നു. ആ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് പനി ഉണ്ടായപ്പോഴാണ് സംശയം ഉണ്ടായത്.

സെപ്റ്റംബർ 10ന് ഫീൽഡിൽ നിന്നാണ് ഹെൽത്ത് ഇൻസ്‌പെക്ടറും, ആശാപ്രവർത്തകയും അടങ്ങുന്നവർ ജില്ലയിലേക്ക് വിവരം നൽകുന്നത്. ജില്ലാ സർവയലൻസ് ഓഫീസറാണ് നിപ പരിശോധന കൂടി നടത്താൻ പറഞ്ഞത്. അതിന്റെയടിസ്ഥാനത്തിലാണ് നിപ പരിശോധനയിലേക്ക് പോകുന്നത്. 11നാണ് കോഴിക്കോട് നിപ പരിശോധന നടത്തിയത്. തുടർന്ന് ജാഗ്രത നിർദേശം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി ഒരു എസ്.ഒ.പി. വികസിപ്പിച്ചെടുത്തു. കോഴിക്കോട് ഏകാരോഗ്യത്തിന്റെ (വൺ ഹെൽത്ത്) ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളെ സ്ഥാപനതലത്തിലാക്കുന്നതിന് കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കുന്നു. ഭാവിയിൽ ഇതൊരു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സ്ഥാപനം എന്ന നിലയിൽ നാളെമുതൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. എല്ലാ ജില്ലകളിലും നേരത്തെ തന്നെ വൺ ഹെൽത്ത് ശക്തിപ്പെടുത്തിയിരുന്നു. നിപ പ്രതിരോധം, ചികിത്സ, ഗവേഷണം ഇതാണുദ്ദേശിക്കുന്നത്. ഇതിനെ നല്ലരീതിയിൽ വികസിപ്പിക്കും.

മോണോക്ലോണൽ ആന്റിബോഡി തദ്ദേശിയമായി വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാസ്ഡ് വൈറോളജി, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, പൂനൈ എൻ.ഐ.വി. എന്നീ മൂന്ന് സ്ഥാപനങ്ങളിലൂടെയാണ് മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

വയനാട് സെപ്റ്റംബറിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതു അവബോധത്തിന് വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. വയനാട് വൺ ഹെൽത്തുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2022ൽ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. പരിശീലനവും അവബോധവുമാണ് പ്രധാനം. എൻസഫലൈറ്റിസ്, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവർക്ക് നിപയല്ലെന്ന് ഉറപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പോലെ തന്നെ വയനാടും പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി തന്നെ കൊണ്ടുപോകും. രാജ്യത്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ എവിടെയും നിപ സാധ്യത ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.