First pacemaker implanted in Kasaragod district

കാസർഗോഡ് ജില്ലയിൽ ആദ്യമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തി

കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പേസ്‌മേക്കർ ചികിത്സ നടത്തി. സർക്കാർ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ആദ്യത്തെ പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു.

കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാർഡിയോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോൾട്ടർ ടെസ്റ്റ് നടത്തി. ഹോൾട്ടർ ടെസ്റ്റിൽ ഹൃദയമിടിപ്പിൽ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കർ ചികിത്സ നടത്തിയത്.

കാസർഗോഡിന്റെ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിന് ഈ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ വർഷം ജനുവരിയിൽ പൂർണരീതിയിൽ പ്രവർത്തനം ആരംഭിച്ച കാത്ത്‌ലാബിൽ ഇതുവരെ 200 ഓളം ആൻജിയോഗ്രാം, 75 ഓളം ആൻജിയോ പ്ലാസ്റ്റി, ടെമ്പററി പേസ്‌മേക്കർ, പെർമനന്റ് പേസ്‌മേക്കർ, പേരികാർഡിയൽ ടാപ്പിംഗ്, ഐവിയുഎസ് എന്നീ പ്രൊസീജിയറുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിലൂടെ തികച്ചും സൗജന്യമായാണ് ഒട്ടുമിക്ക ആൻജിയോപ്ലാസ്റ്റികളും ചെയ്യാൻ സാധിച്ചത്.