Action taken to suspend 929 unlicensed establishments

ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ്: 4463 റെക്കോർഡ് പരിശോധന

ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികൾ സ്വീകരിച്ചു. പരിശോധനയിൽ 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്‌ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടതിനാൽ അവർക്ക് ലൈസൻസ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നൽകി. കൂടാതെ ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് 756 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 112 സ്‌ക്വാഡുകളാണ് ലൈസൻസ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലൈസൻസ് പരിശോധന തുടരും.

തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂർ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂർ 281, കാസർഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് ഇന്ന് പരിശോധനകൾ നടത്തിയത്. എറണാകുളം ജില്ലയിലെ പരിശോധനകൾ ആഗസ്റ്റ് 2, 3 തീയതികളിലായി നടത്തുന്നതായിരിക്കും.

ഭക്ഷണം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. ഇതൊരു നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ട് കൂടി ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയത്. ഈ സ്ഥാപനങ്ങൾ ലൈസൻസ് നേടുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ സമർപ്പിച്ചു മാത്രമേ തുറന്നു കൊടുക്കാൻ നടപടികൾ സ്വീകരിക്കുകയുള്ളൂ. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗതയിൽ തീരുമാനമെടുക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.