ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും
കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി ശിശുക്ഷേമ സമിതി സന്ദർശിച്ചു
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ശിശുക്ഷേമ സമിതി സന്ദർശിച്ചു. ആയ ഉപദ്രപമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി.
ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പല ഘട്ടങ്ങളിൽ ജോലിക്ക് കയറിയവരാണിവർ. സൈക്കോ സോഷ്യൽ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിർത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും. കേവലം ഒരു ജോലിയല്ലിത്. മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന. പുതിയ നിയമനങ്ങളിലെല്ലാം ഈ തരത്തിലായിരിക്കും നിയമനങ്ങൾ നടത്തുക.
കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് വരികയാണ്. അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.