protect the elderly and bedridden patients from covid

ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് മാസ്‌ക് നിർബന്ധം

പ്രായമായവരോ ജീവിതശൈലീ രോഗങ്ങളുള്ളവരോ വീട്ടിലുണ്ടെങ്കിൽ മറ്റുള്ളവർക്കും മാസ്‌ക് നിർബന്ധം

 പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡിൽ നിന്നും സംരക്ഷിക്കുക പ്രധാനമാണ്. കോവിഡ് മരണം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടിൽ നിന്നും പുറത്ത് പോകാത്ത 5 പേർക്ക് കോവിഡ് മരണം ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ കിടപ്പുരോഗികൾ, വീട്ടിലെ പ്രായമുള്ളവർ എന്നിവരെ പ്രത്യേകമായി കരുതണം. അവർക്ക് കോവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോകുമ്പോൾ നിർബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം.

പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ പുറത്ത് പോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവർ കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. പുറത്ത് പോകുമ്പോൾ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവർ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ആൾക്കൂട്ടത്തിൽ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ ശുചിയാക്കേണ്ടതാണ്. പ്രമേഹം, രക്താദിമർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, കുട്ടികളും മാസ്‌ക് ധരിക്കേണ്ടതാണ്. ഇവർ കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്‌ക് നിർബന്ധമാണ്. മറ്റ് സുരക്ഷാ മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്.

എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങൾ തുടരണം. കോവിഡ് രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് ആശുപത്രി സജ്ജീകരണങ്ങൾ സർജ് പ്ലാനനുസരിച്ച് വർധിപ്പിക്കണം. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുന്നതാണ്. കെയർ ഹോമുകളിലുള്ളവർ, കിടപ്പ് രോഗികൾ, ട്രൈബൽ മേഖലയിലുള്ളവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയർ ഹോമുകൾ, വൃദ്ധ സദനങ്ങൾ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുമ്പോൾ അവർ എൻ 95 മാസ്‌ക് ധരിക്കണം. അവർക്ക് കോവിഡ് വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണ്.

സംസ്ഥാനത്ത് ഇന്ന് 1801 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. അഡിമിഷൻ കേസുകൾ ചെറുതായി കൂടുന്നുണ്ട്. എങ്കിലും ആകെ രോഗികളിൽ 0.8 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 1.2 ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളത്. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം മോക് ഡ്രിൽ നടത്തും.

protect the elderly and bedridden patients from covid