Paralysis treatment in all districts

പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും

ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കും. ആരോഗ്യവകുപ്പിന് കീഴിൽ പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ശിരസ് പദ്ധതിയുടെ ഭാഗമായി 10 സ്‌ട്രോക്ക് യൂണിറ്റുകൾ വിവിധ ജില്ലാ ആശുപത്രികളിലായി പ്രവർത്തിച്ചു വരുന്നു. ഈ ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രോക്ക് ഐസിയുവും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പിലാക്കി വരുന്നുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര സ്‌ട്രോക്ക് സെന്റർ അന്തിമഘട്ടത്തിലാണ്.
തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളേജുകൾ കൂടാതെ സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്.

സ്‌ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്ന വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജൻ ആക്റ്റിവേറ്റർ( TPA) എന്ന മരുന്ന് ജീവിതശൈലീ രോഗനിർണയ പദ്ധതിയുടെ ഭാഗമായി കെഎംഎസ്‌സിഎൽ വഴി സംഭരിച്ച് വിതരണം ചെയ്ത് വരുന്നു. സ്‌ട്രോക്ക് യൂണിറ്റിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും സ്റ്റ്ഫ് നേഴ്‌സുമാർക്കും ഫിസിയോ തെറാപ്പിസ്റ്റുമാർക്കും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പക്ഷാഘാത വിഭാഗവുമായി ചേർന്ന് നടപ്പിലാക്കി വരുന്നു. നാളിതു വരെ 159 രോഗികൾക്ക് വിജയകരമായി സ്‌ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നൽകിയിട്ടുണ്ട്.

ഒക്‌ടോബർ 29-ാം തീയതിലാണ് അന്താരാഷ്ട്ര സ്‌ട്രോക്ക് ദിനമായി ലോകമെമ്പാടും ആചരിക്കപ്പെടുന്നത്. ‘നിമിഷങ്ങൾക്ക് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങൾ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂ‘ എന്നതാണ് ഈ വർഷത്തെ പക്ഷാഘാതദിന സന്ദേശം.

സ്‌ട്രോക്കിന് സമയം വിലപ്പെട്ടത്

സ്‌ട്രോക്കിന് സമയബന്ധിതമായ ചികിത്സ അത്യാവശ്യമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെയും ഉണ്ടാകും. അതിനാൽ സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്.