2.5 lakh women and children were screened for anemia under 'Viva Kerala'

15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുവാനും ആരോഗ്യ വകുപ്പ് നടപ്പാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ (https://kerala.gov.in/articledetail/NDMzMzkzMzIz/0) രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തി.

കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലൂടെ 5,845 പേർക്ക് സിവിയർ അനീമിയും (6.5-7.9 hgl) 50,121 മോഡറേറ്റ് അനീമിയും ( 8-10 hgl) 51,816 പേർക്ക് മൈൽഡ് അനീമിയയും (10-12.6 hgl) കണ്ടെത്തി. സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകൾക്കിടയിലും അനീമിയ കണ്ടെത്തിയിട്ടുണ്ട്. മൈൽഡ് അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നൽകി വരികയാണ്. മോഡറേറ്റ് അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിത്സ നൽകുന്നുണ്ട്. സിവിയർ അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉൾപ്പെടെയുള്ള ചികിത്സയും നൽകിവരുന്നു.

വിളർച്ച മുക്ത കേരളത്തിനായി ഗ്രാമീണ, നഗര, ട്രൈബൽ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് കാമ്പയിൻ സംഘടിപ്പിച്ച് വരുന്നത്. ഹീമോഗ്ലോബിനോ മീറ്റർ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്ഥാപനങ്ങൾ വഴിയുള്ള പരിശോധനകൾ വഴിയുമാണ് വിവ കേരളം കാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്. വിവിധ സ്ഥാപനങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി പ്രത്യേക കാമ്പയിനും നടത്തി.

15 മുതൽ 18 വയസുവരെയുള്ളവരെ ആർബിഎസ്‌കെ നഴ്‌സുമാർ വഴി പരിശോധന നടത്തി വരുന്നുണ്ട്. അനീമിയയ്ക്ക് പ്രധാന കാരണമായ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. സബ് സെന്ററുകൾ, അങ്കണവാടി പ്രവർത്തകർ, ആശവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവ വഴി ശക്തമായ അവബോധവും നൽകി വരുന്നു.