Rabies: Expert committee submits final report

കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കുവാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ആരോഗ്യവകുപ്പിലേക്ക് അന്തിമ റിപ്പോർട്ട് കൈമാറി. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് സമിതി അന്തിമ റിപ്പോർട്ട് നൽകിയത്. 2022 ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തുകയുണ്ടായി. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വികരിക്കും.
മൃഗങ്ങളുടെ കടിയേൽക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങൾ, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിൻ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, ചികിത്സാ രേഖകൾ, സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവന സന്ദർശനം നടത്തുകയും ബഡുക്കളുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

മരണമടഞ്ഞ 21 വ്യക്തികളിൽ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണ്. 6 വ്യക്തികൾക്ക് വാക്‌സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ പ്രതിരോധ കുത്തിവയ്പുകൾ നൽകിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളിൽ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാൽ കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തൽ.