The trauma care system of Thiruvananthapuram Medical College is the best

എമർജൻസി, ട്രോമകെയർ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമർജൻസി, ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ. ഇന്ത്യ ഡെപ്യൂട്ടി ഹെഡ് പേഡൻ. മെഡിക്കൽ കോളേജിലെ ഇന്റഗ്രേറ്റഡ് എമർജൻസി കെയർ താനുൾപ്പെടെയുള്ള സംഘം സന്ദർശിച്ചു. അവിടത്തെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതെന്ന് നേരിട്ട് ബോധ്യമായതായും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റിൽ ആണ് അഭിനന്ദനം.
അടിയന്തര ചികിത്സാ സംവിധാനം വർധിപ്പിക്കുന്നതിന് ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി കാഷ്വാലിറ്റി സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ട്രയാജ് സംവിധാനം ഏർപ്പെടുത്തി. മികച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കി. എമർജൻസി മെഡിസിൻ സംവിധാനം എങ്ങനെ പ്രവർത്തിക്കണമെന്നതിന് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി മേൽനടപടികൾ സ്വീകരിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കാർഡിയാക്, സ്‌ട്രോക്ക് ചികിത്സകൾ നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കി.

എമർജൻസി മെഡിസിൻ രംഗത്ത് കേരളം വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. അടിയന്തര ചികിത്സയ്ക്ക് മാത്രമല്ല അവരെ പരിശീലിപ്പിക്കുന്നതിനും കേരളം പ്രാധാന്യം നൽകുന്നു. അപെക്സ് ട്രോമ ആന്റ് എമർജൻസി കെയർ ലേണിംഗ് സെന്ററും സംഘം സന്ദർശിച്ചു. 7200-ലധികം ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും എമർജൻസി കെയറിൽ പരിശീലനം നേടിയ സ്ഥാപനമാണ്. ഇതും പ്രശംസനീയമാണ്. സമഗ്ര ട്രോമകെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ തുടർന്നും പിന്തുണയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ ഈ ലേണിംഗ് സെന്ററിനെ സൗത്ത് കൊളാബെറേറ്റിംഗ് സെന്ററായി ഉയർത്തിയെടുക്കാനുള്ള സാധ്യതയെപ്പറ്റി ചിന്തിക്കും.