Urumitram project will be extended to all districts

ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. നിലവിൽ 11 ജില്ലകളിലായി ഇതുവരെ 536 ഊരുമിത്രങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമം ‘ഹാംലൈറ്റ് ആശ സംഗമം’ എന്ന പേരിൽ സംഘടിപ്പിച്ചു. ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്രവലിയ സംഗമം നടക്കുന്നത്. കേരളത്തിൽ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാൻ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാർ.ഹാംലെറ്റ് ആശ മൊഡ്യൂൾ മൂന്നിന്റെ പ്രകാശനവും വീഡിയോ പ്രകാശനവും, ആശ ഐഇസി കിറ്റ്, ആശമാരുടെ പ്രഥമശുശ്രൂക്ഷാ കിറ്റായ കരുതൽ കിറ്റ് എന്നിവയുടെ വിതരണവും നടത്തി . വിവിധ ജില്ലകളിൽ നിന്നെത്തിയ ആശമാർ തനത് വേഷത്തിലും ഭാഷയിലും കലാപരിപാടികൾ അവതരിപ്പിച്ചു.
വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ കൃത്യമായി ആദിവാസിമേഖലയിലെ ഗുണഭോക്താളിൽ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണ്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്‌നങ്ങൾ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആശമാർക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹാംലെറ്റ് ആശമാർക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവർത്തന മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്തണം.