Strengthening specialty and super specialty treatments

72 ആശുപത്രികളിൽ 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ

സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുന്നു

ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളിൽ 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടു. വിവിധ ജില്ലകളിലെ ജില്ലാ, ജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾക്കാണ് തസ്തികകൾ അനുവദിച്ചത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആശുപത്രികളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്‌ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48, ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഗൈനക്കോളജി 9, പീഡിയാട്രിക്‌സ് 3, അനസ്‌തേഷ്യ 21, റേഡിയോഡയഗ്നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്‌സ് 4, ഇഎൻടി 1 എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 14 തസ്തികകളും വൈക്കം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ 10 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.