State-of-the-art microbiology lab for the Food Safety Department

ഭക്ഷ്യ സുരക്ഷാ വകുപ്പിന് അത്യാധുനിക മൈക്രോബയോളജി ലാബ്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് നിർമ്മാണം പൂർത്തീകരിച്ചു.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോബയോളജി ലാബാണ് സജ്ജമായത്. എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണൽ അനലിറ്റിക്കൽ ലാബുകളിലെ മൈക്രോബയോളജി ലാബുകൾക്ക് പുറമേയാണ് തിരുവനന്തപുരത്തും സജ്ജമാക്കിയത്. മൂന്ന് ലാബുകളിലെയും മൈക്രോബയോളജി വിഭാഗത്തിന് എൻ.എ.ബി.എൽ. അംഗീകാരം സമയബന്ധിതമായി നേടിയെടുക്കാനാണ് പരിശ്രമിക്കുന്നത്. 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്താണ് കേരളം. മൈക്രോബയോളജി ലബോറട്ടറിയുടെ പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് അക്രഡിറ്റേഷനും ലഭിക്കുന്നതോടെ ഭക്ഷ്യ പരിശോധനയിൽ ദേശീയ നിലവാരത്തിലുള്ള മികവ് പുലർത്താൻ സംസ്ഥാനത്തിന് സാധിക്കും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മൈക്രോബയോളജി പരിശോധനകൾ നിർണായകമായ പങ്ക് വഹിക്കുന്നു. പാലും പാൽ ഉത്പ്പന്നങ്ങളും, പഴങ്ങളും പച്ചക്കറികളും അവയുടെ മറ്റ് ഉത്പ്പന്നങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും, കുപ്പി വെള്ളം, കുടിവെള്ളം, മാംസവും മാംസ ഉത്പ്പന്നങ്ങളും, മത്സ്യവും മത്സ്യ ഉത്പ്പന്നങ്ങളും, മുട്ടയും മുട്ട ഉത്പ്പന്നങ്ങളും, ആരോഗ്യ സപ്ലിമെന്റുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, പ്രത്യേക ഭക്ഷണക്രമത്തിൽ ഉപയോഗിക്കേണ്ട ഭക്ഷണങ്ങൾ, പ്രത്യേക മെഡിക്കൽ ആവശ്യത്തിനുള്ള ഭക്ഷണങ്ങൾ തുടങ്ങി ഒട്ടുമിക്ക ഭക്ഷ്യ വിഭാഗങ്ങൾക്കും മൈക്രോബയോളജി പരിശോധന എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം നിഷ്‌കർഷിച്ചിട്ടുണ്ട്. ഇവയൊക്കെ പരിശോധിക്കാൻ ഈ ലാബും ഇപ്പോൾ സജ്ജമാണ്. ഭക്ഷ്യ വിഷബാധ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ മൈക്രോബയോളജി പരിശോധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.